തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ വനിതാ ടി20 പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയ്ക്ക് കൂറ്റൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 221 റൺസെടുത്തു. അർധസെഞ്ചുറി തികച്ച ഷെഫാലി വർമയും (79) സ്മൃതി മന്ദാനയുമാണ് (80) ഇന്ത്യക്കായി തിളങ്ങിയത്.
ഒന്നാം വിക്കറ്റിൽ 162 റൺസാണ് മന്ദാന - ഷെഫാലി സഖ്യം കൂട്ടിച്ചേർത്തത്. ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണിത്. 46 പന്തുകളിൽ 79 റൺസ് നേടി ഷെഫാലി മടങ്ങിയതിന് പിന്നാലെ 48 പന്തിൽ 80 റൺസ് നേടി സ്മൃതിയും മടങ്ങി.
പിന്നാലെയെത്തിയ റിച്ച ഘോഷും ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും തകർത്തടിച്ചതോടെ ഇന്ത്യ കൂറ്റൻ സ്കോറിലെത്തി. 16 പന്തിൽ 40 റൺസുമായി റിച്ച ഘോഷും 10 പന്തിൽ 16 റൺസ് നേടി ഹർമൻപ്രീത് കൗറും പുറത്താകാതെ നിന്നു. അവസാന രണ്ട്ഓവറിൽ 37 റൺസാണ് ഇന്ത്യ അടിച്ചെടുത്തത്.
ഇതിനിടെ രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺസെന്ന നാഴികക്കല്ലും സമൃതി മന്ദാന പിന്നിട്ടു. 280 ഇന്നിംഗ്സുകളിൽനിന്നാണ് സ്മൃതിയുടെ നേട്ടം. ഇതോടെ 291 ഇന്നിംഗ്സുകളിൽനിന്ന് 10,000 റൺസ് തികച്ച മിതാലി രാജിന്റെ റിക്കാർഡും സ്മൃതി തകർത്തു.